വാതിലില്‍ മമ്മ ഉറക്കെ മുട്ടി വിളിക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത്. അത്ഭുതം തോന്നി.ഉറങ്ങണം എന്നുകരുതിയല്ല കിടന്നത്.പക്ഷെ ഉറങ്ങിപ്പോയി.ആ മദ്ധ്യാഹ്നം ഉറങ്ങി തീര്‍ത്തതില്‍ പശ്ചാത്താപം തോന്നി. വിയര്‍പ്പിന്റെ മണമുള്ള എന്റെ കിടക്കയിലെ അവസാന ഉറക്കമായിരുന്നത്.ആ തിരിച്ചറിവോടെയാണ് ഞാന്‍ കിടന്നതും.എന്നിട്ടും ഉറങ്ങിപ്പോയി. ഭയപ്പെടുത്തുന്ന ഒരു സ്വപ്നവും കാണാഞ്ഞതില്‍ എനിക്കത്ഭുതം തോന്നി. മമ്മ നിർത്താതെ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. വാതില്‍ തുറന്നപ്പോൾ മുഖം തരാതെ മമ്മ എനിക്കുനേരെ ഒരു കത്തു നീട്ടി.
" റെഡ്വിന്‍ ഇതും നിനക്കുള്ള കത്താണ് .ഞാനിത് തുറന്നിട്ടില്ല".
ദേഷ്യത്തോടെ കതക് വലിച്ചടച്ച് അവര്‍ താഴേയ്ക്കുപോയി.കട്ടിലിലിരുന്ന് ഞാനത് വായിച്ചു.
"പ്രിയപ്പെട്ട ...റെഡ്വിൻ,ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഈ കത്തെഴുതുന്നത്.മനോഹരമായ ഒരു സായാഹ്നം നിന്നോടൊപ്പം ചിലവഴിക്കുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഹാംബെര്‍ഗിലെ തെരുവുഗായകന്റെ പാട്ട് നീ കേട്ടിട്ടുണ്ടോ?അയാളുടെ പ്രണയഗാനങ്ങള്‍ മനോഹരമാണ്. അതിന് കാതോര്‍ത്തിരുന്ന മഞ്ഞപക്ഷികള്‍ ഇനി പറന്നുയരട്ടെ.അതിലൊന്നായി എനിക്കൊപ്പം നീയും കാണുമെന്ന പ്രതീക്ഷയോടെ..സ്വന്തം ഡാഫ്ന."
ദിവസങ്ങളെണ്ണി കാത്തിരുന്ന അവസാനകത്തും വന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ തയ്യാറായി. എത്രയും പെട്ടന്ന് ഹാംബെര്‍ഗിലെ തെരുവുഗായകന്റെ അടുത്തെത്തണം. താഴത്തെ മുറിയില്‍ മമ്മ ഇരിപ്പുണ്ടായിരുന്നു. അവരാകെ അസ്വസ്ഥയായിരുന്നു.ശ്രദ്ധിക്കാതെ ഞാന്‍ കടന്നുപോയപ്പോള്‍ മമ്മ ശാന്തമായി പറഞ്ഞു.
"പ്രണയിക്കരുതെന്ന് ഞാന്‍ പറയില്ല.പക്ഷെ റെഡ്വിന്‍ നീ ഒന്നോര്‍ക്കണം...അനീറ്റ..അവള് മരിച്ചിട്ടില്ല. തടവിലാക്കപ്പെട്ട അവളും കുടുംബവും എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും.അന്ന് നീ പശ്ചാത്തപിക്കും."
മറുപടി നല്‍കാതെ ഞാന്‍ ഇറങ്ങിപ്പോയി. അവരെന്നെ ഉറക്കെ പ്രാകി.
"ചെകുത്താന്റെ സന്തതിയാണ് നീ.നിന്റെയൊക്കെ കര്‍മ്മദോഷമാണ് ഇന്ന് ജൂതര്‍ അനുഭവിക്കുന്നത്. നിന്നെയൊക്കെ അവർ കഴുത്തറുത്തു കൊന്നാലും ഞാന്‍ ദുഖിക്കില്ല...നീ അത് അർഹിക്കുന്നു."
പിന്നെയും അവരെന്തോക്കെയോ പറഞ്ഞു.അതെല്ലാം ഒരു കരച്ചിലിന്റെ വക്കിലാണ് അവസാനിച്ചത്.എനിക്ക് വന്നിരുന്ന പ്രണയലേഖനങ്ങളില്‍ ഒന്ന് എപ്പോഴോ മമ്മ വായിക്കുവാനിടയായി.പിന്നീട് ഓരോ കത്ത് വരുമ്പോഴും മമ്മ എന്നെ ശപിക്കും...അനീറ്റയെ മറന്ന് ഡാഫ്നയെ ഞാന്‍ പ്രണയിക്കുകയാണെന്ന തെറ്റിധാരണ മൂലം.
ഹാംബെര്‍ഗില്‍ ഞാനെത്തിയപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.തെരുവുഗായകന് നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു...തീരുംവരെ കാത്തുനിന്നു. ആളൊഴിഞ്ഞപ്പോള്‍ അയാള്‍ക്കരുകിലെത്തി ആ "പ്രേമ ലേഖനം" കൈമാറി.അതു ചുരുട്ടി പോക്കറ്റിലിട്ട് അയാൾ ചുറ്റിനും കണ്ണോടിച്ചു.ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തിയ ശേഷം എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് വിരല്‍ ചൂണ്ടി.ആള്‍താമസം ഇല്ലെന്നുതോന്നിക്കും വിധം നിശബ്ദമായിരുന്ന ആ കെട്ടിടം ജൂതരുടെ താമസസ്ഥലമായിരുന്നു.ഒരു പൊട്ടിച്ചിരിയോ ഉറക്കെയുള്ള സംസാരമോ അവിടെനിന്നും ഉയരില്ല.പക്ഷേ ഗസ്റ്റപ്പോകള് ജൂത വേട്ടയ്ക്കെത്തുമ്പോൾ അവിടെനിന്നുയരുന്ന ആർത്തനാദങ്ങൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും... കുട്ടികളുടെ, അമ്മമാരുടെ, സഹോദരിമാരുടെ ദീനരോദനങ്ങള്‍ .
ഇടനാഴിയും പടികളും ഇരുട്ടില്‍ മുങ്ങിക്കിടന്നു. കാതോര്‍ത്താല്‍ ഓരോ വാതിലിനുമപ്പുറം അടക്കിപ്പിടിച്ചുള്ള സംഭാഷണങ്ങളും കുഞ്ഞുങ്ങളുടെ വായ പൊത്തിപ്പിടിച്ചുള്ള കരച്ചിലും കേള്‍ക്കാം.
മൂന്നാം നിലയില്‍ മഞ്ഞപക്ഷിയുടെ ചിത്രം പതിച്ച വാതിലില്‍ ഞാന്‍ പതുക്കെ മുട്ടി.അകത്തുനിന്നുള്ള അടക്കിപ്പിടിച്ച സംസാരം പൊടുന്നനെ നിലച്ചു.അല്‍പ്പ നേരത്തിനുശേഷം വാതില്‍ തുറന്നു.ഡോ:ആഡ്ലെ എന്നെ അകത്തേക്കു വലിച്ചു. അടുത്ത നിമിഷം വാതിലടഞ്ഞു. ജൊനാഥനും ബെന്‍സനും മിഖായേലും എനിക്ക് മുന്‍പേയെത്തിയിരുന്നു. കൂടാതെ ജൊനാഥന്റെ കാമുകി ഡെന്നയും.സത്യമായും അവളെ ഞാനവിടെ തീരെ പ്രതീക്ഷിച്ചതല്ല.ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. മെഴുകുതിരി ചെരിച്ചു പിടിച്ച് ,ഉരുകിയ ഏതാനും തുള്ളികള്‍ മേശപ്പുറത്ത് തൂകി അതില്‍ തിരി ഉറപ്പിക്കുമ്പോൾ ഡോ:ആഡ്ലെയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ വിളറിയ മുഖം ഞാൻ കണ്ടു.എങ്കിലും തുടർന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു.
യോഗത്തിന് അരമണിക്കൂറിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.ഡെന്നയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഞങ്ങള്‍ കാണാതെ കൈലേസുകൊണ്ട് അത് തുടച്ചു മാറ്റുവാന്‍ അവള് പാടുപെട്ടു.യോഗം അവസാനിച്ചപ്പോൾ പത്തു മിനിട്ടിന്റെ ഇടവേളകളിലായി ഓരോരുത്തരായി പുറത്തുപോകുവാന് ഡോ :ആഡ്ലെ നിര്‍ദ്ദേശിച്ചു.ഡെന്ന വാതില്ക്കല് ഒരു നിമിഷം നിന്നു.തിരികെ ഓടി വന്ന് ഞങ്ങളുടെ സാമീപ്യം മറന്ന് ജൊനാഥനെ കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോൾ ഞങ്ങള്‍ ദൃഷ്ടിമാറ്റി. ഉറഞ്ഞുകൂടിയ ഉപ്പുനീരിന്റെ തുള്ളിയെ വഴുതിവീഴാതെ കണ്പോളകളില് തടഞ്ഞു നിർത്തുവാൻ എനിക്കായില്ല.
തിരികെ വീട്ടിലെത്തിയപ്പോള്‍ സമയം രാത്രി ഒന്‍പതു കഴിഞ്ഞിരുന്നു.വാതില്‍ ചാരിയിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല.മമ്മ നേരത്തേ കിടന്നു.മുറിയിലെത്തി ഞാന്‍ വേഷം മാറി.ഒരു ബനിയനും അടിവസ്ത്രവും പോക്കറ്റിലേക്ക് തിരുകിക്കയറ്റി. മുറിയുടെ വാതില്ക്കലെത്തി മമ്മയെ വിളിച്ചു. മിണ്ടാട്ടമില്ല. എനിക്കറിയാം...ആ പ്രേമലേഖനമാണ് പരിഭവത്തിന്റെ കാരണം. അനീറ്റയെ മറന്ന് ഞാന്‍ മറ്റൊരു പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്ന വിശ്വാസം മമ്മയെ വല്ലാതെ അലട്ടിയിരുന്നു. എന്റെ അനീറ്റ മമ്മയ്ക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മമ്മയുടെ ഏത് പരിഭവം മാറുന്നതാണ്. പക്ഷെ ഇത്തവണ ആ കാത്തിരിപ്പിനുള്ള സമയമില്ല.രണ്ടു മണിക്കൂറിനുള്ളില്‍ എനിക്ക് പോകണം.അതിനു മുന്‍പ് കാര്യങ്ങള്‍ മമ്മയോട് പറയണമെന്ന് തോന്നി.കട്ടിലിനരുകില്‍ ഞാനിരുന്നു. മമ്മ തിരിഞ്ഞു കിടക്കുകയാണ്.എനിക്കറിയാം മമ്മ ഉറങ്ങിയിട്ടില്ല. എല്ലാം പറഞ്ഞു തീരുമ്പോള്‍ മമ്മ എന്നോട് ക്ഷമിക്കും എന്നെനിക്കുറപ്പായിരുന്നു. കത്തുകളെല്ലാം മമ്മയ്ക്കരുകില്‍ വച്ച ശേഷമാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്.
"മമ്മാ ...ആറ് കത്തുകളും ഞാന്‍ മമ്മയ്ക്കു നല്‍കുകയാണ്.വായിക്കണം.മമ്മ കരുതുന്നതുപോലെ ഡാഫ്ന എന്നൊരു കാമുകി എനിക്കില്ല.ഇവയെല്ലാം ഡോ:ആഡ്ലെ അയച്ച കത്തുകളാണ്.അവയൊന്നും പ്രേമലേഖനങ്ങളുമല്ല ...മഞ്ഞപ്പടയുടെ സന്ദേശങ്ങളാണ്. ഡോ:ആഡ്ലെയെ മമ്മയ്ക്കറിയാം. ജൂതരുടെ വിപ്ലവ സംഘടനയായ മഞ്ഞപ്പോരാളി സംഘത്തിന്റെ അധ്യക്ഷനാണ് അദ്ദേഹം . സംഘത്തെ എന്നെന്നേയ്ക്കുമായി ഫ്യൂറർ നിരോധിച്ചു. മതപരമായ മറ്റൊരു രാജ്യം ഇവിടെ സൃഷ്ടിക്കുവാന്‍ ജൂതർ ശ്രമിക്കുന്നു എന്നതാണ് ഫ്യൂററുടെ വാദം. നാസിപാര്‍ട്ടിയും ഗസ്റ്റപ്പോകളും ജൂതരെ നിര്‍ദ്ദയം കൂട്ടക്കൊല ചെയ്യുന്നു. ഓഷ്വിറ്റ്സില് ശവങ്ങള് കുന്നുകൂടുന്നു.ഒരു സ്വകാര്യ വിരുന്നില്‍ ഫ്യൂററെ വിമര്‍ശിച്ചു എന്നതാണ് അനീറ്റയുടെ പപ്പയ്ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം. ഗസ്റ്റപ്പോകള് അദ്ദേഹത്തെയും കുടുംബത്തെയും അറസ്റ്റു ചെയ്തു. ഇന്നിപ്പോള്‍ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. അനീറ്റ തിരികെ വരുമെന്ന് മമ്മ ഇനിയും വിശ്വസിക്കുന്നുവോ ? ...ഇല്ല മമ്മാ...ഇനിയൊരിക്കലും വരില്ല.അവളും കുടുംബവും ഓഷ്വിറ്റ്സിലേക്ക് മാറ്റപ്പെട്ടിരുന്നു. ഇതുവരെ മമ്മ അതറിഞ്ഞില്ല...ഞാന്‍ അറിയിച്ചതുമില്ല.."
പിടഞ്ഞെഴുന്നേറ്റ മമ്മയുടെ മുഖം വിളറിവെളുത്തു.ആ മുഖത്ത് ഭയവും ദൈന്യതയും ഞാന്‍ കണ്ടു. അനീറ്റയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു എന്ന തിരിച്ചറിവില്‍ ആ വൃദ്ധ വായപൊത്തിക്കരഞ്ഞു.അങ്ങനെ കരയുവാന്‍ ഞങ്ങള്‍ ജൂതര്‍ ശീലിച്ചു കഴിഞ്ഞിരുന്നു.അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും അങ്ങിനെയേ ഇവിടെ കരയൂ ...കാരണം ഇത് ജർമ്മനിയാണ്...ഞങ്ങള്‍ ജൂതരാണ്.
"മഞ്ഞപ്പോരാളി സംഘത്തിന്റെ പ്രവര്‍ത്തനം ഫ്യൂറര്‍ അവസാനിപ്പിച്ചു.നിരപരാധികളായ നമ്മുടെ സഹോദരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്നു.ഇത് അവസാനിപ്പിക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ ...ആ ജൂതവെറിയന്‍ അവസാനിക്കണം. അതിനുവേണ്ടി...അതിനുവേണ്ടി മാത്രം ഡോ:ആഡ്ലെ സ്വന്തം ജീവന് പണയം വെച്ച് സംഘത്തെ പുനരുജ്ജീവിപ്പിച്ചു. അഞ്ഞൂറില്‍ താഴെ അംഗങ്ങളെ അതിലുള്ളൂ.സ്വന്തം സഹോദരങ്ങള്‍ക്കുവേണ്ടി ജീവന് കൊടുക്കാന്‍ തയാറുള്ള മഞ്ഞപ്പോരാളികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ...അഡോള്‍ഫ് ഹിറ്റ്ലര്‍ . മമ്മാ.. അവസാനത്തെ കത്തില്‍ ഒരു തെരുവുഗായകനെക്കുറിച്ച് പരാമര്‍ശമുണ്ട്. മറ്റൊന്നില്‍ പലഹാരവില്‍പ്പനക്കാരന്‍ അങ്ങിനെ ഓരോന്നിലും ഓരോരുത്തര് .ഇവരെല്ലാം സംഘത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ആറ് യോഗങ്ങള്‍ ഞങ്ങള്‍ ചേര്‍ന്നു. ഡോ:ആഡ്ലെ അയക്കുന്ന കത്തുകളെല്ലാം ഒറ്റ നോട്ടത്തില്‍ പ്രണയലേഖനങ്ങളാണ് ...കാരണം ഗസ്റ്റപ്പോകളെ ഞങ്ങള്‍ ഭയക്കുന്നു.അതിലെല്ലാം യോഗസ്ഥലം പറഞ്ഞുതരുന്ന ആളെക്കുറിച്ചുള്ള ഒരു സൂചന കാണും.ഇന്ന് അവസാന യോഗവും കഴിഞ്ഞു.നാല് മഞ്ഞപ്പോരാളികള്‍ ഇന്നുരാത്രി മ്യൂണിച്ചിലേക്ക് യാത്ര തിരിക്കുകയാണ്. മരണത്തിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് അവർ ഫ്യൂററെ തേടിപ്പോകുന്നു. പ്രിയപ്പെട്ട മമ്മാ... അവരിൽ ശപിക്കപ്പെട്ട ഈ സന്തതിയുമുണ്ട്. "
മമ്മ നിലവിളിക്കുമോ എന്ന് ഞാന്‍ ഭയന്നു.പക്ഷെ ഞാന്‍ സൂചിപ്പിച്ചല്ലോ...ഞങ്ങള്‍ ജൂതരാണ് .അവര്‍ വാവിട്ട് കരയില്ല.തല പിളരുവോളം ഭിത്തിയില്‍ ഉറക്കെയിടിക്കും, നെഞ്ചു തകരുവോളം മാറത്തടിക്കും.പക്ഷെ ഉറക്കെക്കരയില്ല. ആ വൃദ്ധ എന്നെ കെട്ടിപ്പിടിച്ചു.അവരുടെ കണ്ണീര് എന്റെ തോളിൽ നനവ് പടർത്തി.മമ്മയുടെ നെഞ്ചിടിപ്പും എങ്ങലും നിശ്വാസവും എന്റെ ഹൃദയം തിരിച്ചറിഞ്ഞു.ഒരു വാക്കുപോലും ഉരിയാടുവാൻ അവരെ ഞാന്‍ അനുവദിച്ചില്ല. എനിക്കറിയാം ...അവരെന്നെ തടയും കാരണം അവര്‍ ഒരമ്മയാണ്.
"എന്നെ തടയുന്നതില്‍ അർത്ഥമില്ല മമ്മാ..രാജ്യമെമ്പാടും ജൂതരെ കൂട്ടക്കൊല ചെയ്യുന്നു.ഇന്നോ നാളെയോ ഗസ്റ്റപ്പോകള് ഇവിടെയുമെത്തും . സംശയമില്ല നമ്മളും ഓഷ്വിറ്റ്സില് അവസാനിക്കും.അതിനുമുന്‍പ് ഒരവസാന ശ്രമം.എല്ലാ വര്‍ഷവും ഒക്ടോബര്‍ 25 ന് മ്യൂണിച്ച് യോഗത്തിന്റെ ഓര്‍മ്മപുതുക്കല്‍ സമ്മേളനത്തിനായി ഫ്യൂറര്‍ ബീർഹാളിലെത്തും. ഇത്തവണ സ്വിസ് റിപ്പോര്‍ട്ടര്‍മാരായി ഞങ്ങളും. ഒരുപക്ഷെ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഈ മണ്ണിലെ ജൂതര്‍ മതിമറന്നു സന്തോഷിക്കും.പക്ഷെ അപ്പോഴും മമ്മയ്ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മ്യൂണിച്ചിലെ ബീര്‍ഹാളില്‍ നിന്നും ഒരൊറ്റ മഞ്ഞപ്പോരാളിയും ജീവനോടെ പുറത്തുവരില്ല.എങ്കിലും ജൂതര്‍ ഉള്ളടത്തോളം കാലം അവരുടെ മനസ്സില്‍ ഞങ്ങള്‍ ജീവിക്കും."
നെഞ്ചിൽ നിന്നും മമ്മയെ ഞാൻ അടര്‍ത്തിമാറ്റി.വിതുമ്പൽ അടക്കിപ്പിടിച്ച് അവരെന്നോട് ചോദിച്ചു .
"റെഡ് ...മറ്റുള്ളവര്‍ ?" പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്കായില്ല.
"ജൊനാഥനും ബെന്‍സനും മിഖായേലും.ദൈവം കനിഞ്ഞാല്‍ ജൊനാഥന് ഉന്നം പിഴയ്ക്കില്ല.കൊലപാതകത്തെ ഒരു ജൂതനും ഇഷ്ടപ്പെടുന്നില്ല.പക്ഷെ ഇവിടെ ചെകുത്താന്മാര് ജനിക്കുന്നത് ദൈവനാമത്തിലാണ്".
ഇരുട്ടു വീണ മുറിയില്‍ നിന്നും വേച്ചുവേച്ച് പുറത്തേക്ക് പോയ മമ്മ എനിക്ക് ആഹാരം വിളമ്പി വെച്ചു. വിശക്കുന്നുണ്ടായിരുന്നില്ല.എങ്കിലും ഞാൻ കഴിച്ചു. തൊട്ടരുകിൽ ഇരുന്നിട്ടും മമ്മയുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.അതെന്നെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നു.
"മമ്മയുടെ ദൈവം എന്നെങ്കിലും അനീറ്റയെ തിരികെക്കൊണ്ടുവരികയാണെങ്കിൽ ആ പ്രണയലേഖനങ്ങള്‍ അവള്‍ക്ക് നല്‍കണം.അത് വായിച്ച് അവളും മമ്മയെപ്പോലെ പരിഭവിച്ചേക്കും.അവളെ മമ്മ തിരുത്തണം. ഗോപുരം കുത്തി മറിക്കുവാന്‍ പോയ നാല് കൂനനുറുമ്പുകളുടെ കഥ അവളോട് പറയണം."
ചിരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിക്കുവാനാണ് ഞാന്‍ ആഗ്രഹിച്ചതും ശ്രമിച്ചതും.പക്ഷെ എന്റെ കണ്ണുകളിലെ നനവ് ചിരിയെ വികൃതമാക്കി.ഞാനിറങ്ങുമ്പോള്‍ മമ്മ പ്രാര്ഥിക്കുകയായിരുന്നു.യാത്ര ചോദിച്ചതുപോലും അവര്‍ കേട്ടില്ല.എനിക്കുറപ്പായിരുന്നു ആ പ്രാര്‍ഥന എനിക്കുവേണ്ടിയും അനീറ്റയുടെ ആത്മാവിനുവേണ്ടിയുമായിരുന്നു.വാതില്‍ പുറത്തുനിന്നും ചാരി ഞാന്‍ നടന്നു...മുറ്റത്തെ ചെടികളുടെ ഇലക്കൂമ്പുകളില്‍ വിരലോടിച്ചുകൊണ്ട്...അവയും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.
റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രി ഒന്നര കഴിഞ്ഞു.ജൊനാഥനും ബെന്‍സനും മിഖായേലും എത്തിക്കഴിഞ്ഞിരുന്നു.തൂണിന്റെ ചുവട്ടിലും ഇരുപ്പിടങ്ങളിലുമായി ഓരോരുത്തരും സ്ഥാനം പിടിച്ചു.യാത്രയാക്കുവാന്‍ എത്തിയ ഡെന്നയും ഡോ:ആഡ്ലെയും ഒരു മൂലയില്‍ മാറിനില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ യാത്ര അവിടെനിന്നും തുടങ്ങുകയായിരുന്നു. ബെര്‍ലിനിലെക്കും മ്യൂണിച്ചിലെ ബീര്‍ഹാളിലേക്കും.പിന്നെ ....
(If You Really Enjoyed This Story ,Then Please Share It With Your Friends)